Saturday, 18 July 2015

എന്തിന്?

വിവാഹത്തിന്‍ ക്ഷണം കിട്ടി.

"വരില്ലേ ...?"

"......"

"വരില്ലേ ന്ന്??"

"വരും."

"എന്തിന്..?"

വരണം.
ഇനിയൊരു സമ്മാനം കൂടി കരുതാതെ
നേരത്തേ തന്നെ എത്തി
എല്ലാത്തിനും സാക്ഷിയാകണം.

ആള്‍കൂട്ടത്തില്‍ തനിച്ചങ്ങനെ
നില്‍ക്കണം.

പരിചയമുള്ള മുഖങ്ങളെ നോക്കി
ചിരിച്ചുവെന്നു വരുത്തണം.

പന്തിയില്‍ ഇല വെക്കുമ്പോള്‍
ആദ്യമേ ഒരറ്റത്ത് സ്ഥാനം പിടിക്കണം.

വയറു നിറച്ച് ഉണ്ടെഴുന്നേറ്റ്
മനസ്സ് നിറഞ്ഞുവെന്ന് നടിക്കണം.

കൈകഴുകുമ്പോള്‍
മുഖത്തേക്കിത്തിരി  വെള്ളം തളിച്ച്
പുറത്തുവന്ന കണ്ണുനീര്‍
ആരും കാണാതെ കൂട്ടിത്തുടയ്ക്കണം.

ഒന്ന് കൂട്ടിമുറുക്കി
ഗംഭീരമായെന്ന് വരുത്തണം.

അപ്പോഴുമാ ചോദ്യം
ഉള്ളില്‍ വിശന്നു പൊരിയുന്നുണ്ടാകും:

"എന്തിന്??"


മറ്റൊന്നിനുമല്ല,
യാത്രയാക്കാനാണ് വന്നത്.

ഉപചാരങ്ങളോടെ നിന്നെ
യാത്രയാക്കുന്ന സംഘത്തില്‍ നിന്ന് ,
കൈവീശുന്ന ആള്‍കൂട്ടത്തില്‍ നിന്ന്
നീയെന്നെ ശ്രദ്ധിച്ചെടുക്കില്ലായിരിക്കാം...

പക്ഷെ, കൂട്ടത്തില്‍
നീറിപ്പുകയുന്ന ഒരു മനസ്സിനെ
നീ തിരിച്ചറിയാതിരിക്കില്ലല്ലോ..!

ഇങ്ങനെയും ചിലര്‍


വിയര്‍പ്പേറെ ഒഴുക്കി
ചില്ലുമേട പണിയും
നാടുനീളെ തെണ്ടി അതില്‍
കല്ല്‌ ശേഖരിച്ചുവെയ്ക്കും 
ഒന്നുപോലും വിടാതെ
നിരത്തില്‍ നിന്ന്
ഏറു മുഴുവനുമേറ്റുവാങ്ങും.
അങ്ങനേയും ചിലരുണ്ട്.   

മിടുക്കന്‍



ആത്മഹത്യ ചെയ്തവനെ,
സുഹൃത്തേ,
ജീവിതത്തിലെല്ലായ്പ്പോഴും 
തോറ്റുതോറ്റിരുന്ന നിനക്ക്
പെട്ടെന്നെവിടുന്നു കിട്ടി
ഈ മിടുക്ക്?